Monday, October 7, 2013

ഓര്‍മ്മകളിലെ ചില ചങ്ങലക്കിലുക്കങ്ങള്‍.....!






കഴിഞ്ഞ ദിവസമാണ് പണ്ടെന്നോ കണ്ടുമറന്ന ഒരു ഭ്രാന്തനെ സ്വപ്നത്തില്‍ കണ്ട് ഞെട്ടിയുണര്‍ന്നത്... പിന്നെ ഉറക്കം വരാതെ കിടന്നപ്പോള്‍ ഓര്‍ത്തതു മുഴുവന്‍ പരിചയമുള്ള ഇതു പോലുള്ള കഥാപാത്രങ്ങളെ കുറിച്ചാണ്.. 
ഭ്രാന്തന്മാരെ കുറിച്ചോര്‍ത്താല്‍ എപ്പഴും ആദ്യം മനസ്സില്‍ വരിക കോട്ടക്കാവ് പൂരത്തിന് കണ്ട പേരറിയാത്ത ആ ഭ്രാന്തന്‍ തന്നാവും.. 

അക്കഥ ഇങ്ങിനെയാണ്.. 
ഞാനും ന്റ്റെ അമ്മായിയുടെ മകനും കൂടി കോട്ടക്കാവ് പൂരകാണാന്‍ പോകുന്നു...പൂരം കണ്ട് നടക്കുന്നതിനിടയില്‍ ഒരാഗ്രഹം ഐസ്ക്രീം കഴിക്കാന്‍.. ഐസ്ക്രീം വാങ്ങി ഒന്ന് നൊട്ടിനുണഞ്ഞപ്പഴേക്കും എന്‍റെ കയ്യില്‍ നിന്നും ആ ഐസ്ക്രീം ആരോ തട്ടിപ്പറിച്ചെടുക്കുന്നു.. തിരിഞ്ഞ് നോക്കിയപ്പോള്‍ അതാ ജഢ കെട്ടിയ മുടിയും , താടിയുമൊക്കെയുള്ള ഒരു വികൃത രൂപം എന്‍റെ ഐസ്ക്രീമും നുണഞ്ഞ് കൊണ്ട് നിന്നു ചിരിക്കുന്നു.. ആശിച്ച് വാങ്ങിയ ഐസ്ക്രീം കഴിക്കാന്‍ പറ്റീലല്ലോന്നോര്‍ത്തപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു.. ഞാന്‍ കരയുന്നത് കണ്ട് പാവം തോന്നീട്ടാവണം അയാളെനിക്ക് നേരെ അത് നീട്ടി..
‘ഊഹും‘..
ഞാനൊരു ചുവട് പിന്നിലോട്ട് നീങ്ങി.. അയാള്‍ അതും നീട്ടിപ്പിടിച്ച് രണ്ട് ചുവടു മുന്നോട്ടും.. എനിക്ക് പേടിയായി.. അയാളിപ്പോള്‍ എന്നെ പിടിക്കും ന്ന് മനസ്സ് പറയുന്നു.. പിന്നെ പൂരപ്പറമ്പും , ആള്‍ക്കൂട്ടവും ഒന്നും എന്‍റെ മനസ്സിലുണ്ടായില്ല.. ഓടി ഞാന്‍ നിറുത്താതെ.. ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള ഉമ്മയുടെ തറവാട് എത്തീട്ടേ ആ ഓട്ടം നിന്നുള്ളൂ... അതിനു മുന്നെ ഇങ്ങിനെ ഒരു ഓട്ടം ഓടിയത് ആമക്കാവ് പൂരത്തിന് ‘കരിങ്കാളി’യെ കണ്ട് പേടിച്ചിട്ടാണ്.. 

ഇപ്പഴും ഇത് രണ്ടും എന്നില്‍ പേടിയുണ്ടാക്കും.. 
എത്ര ധൈര്യം സംഭരിച്ച് നിന്നാലും മനസ്സിന്‍റെ ഉള്ളില്‍ ഒരു ഭയം.. 
‘ഓടിക്കോ അത് നിന്നെയിപ്പോള്‍ പിടിക്കും‘ ന്ന് ആരോ പറയുന്നത് പോലെ....

ഭ്രാന്തന്മാരെക്കുറിച്ചോര്‍ത്താല്‍ പിന്നെ ഓര്‍മ്മ വരുന്നത് ‘രാമു’വിനെയാണ്. ഒരു കുന്നിനും , താഴെ കാണുന്ന വിശാലമായ പാടത്തിനും ഇടയിലുള്ള ഒരിത്തിരി സ്ഥലമാണ് കൂറ്റനാടങ്ങാടി... ആ കുന്നിന്‍ മുകളില്‍ പണ്ടൊരു കൊലപാതകം നടന്നിരുന്നു എന്നും അതന്വേഷിക്കാന്‍ എത്തിയ സി ഐ ഡി ആണ് രാമു എന്നുമാണ് ഞാനൊക്കെ സ്കൂളില്‍ പഠിക്കുന്ന കാലത്ത് പറഞ്ഞു കേട്ടിരുന്നത്.. നല്ല ഭംഗിയുള്ള കൈയ്യക്ഷരത്തില്‍ മലയാളത്തിലും , ഇംഗ്ലീഷിലും , ഹിന്ദിയിലും ഒക്കെ ഒരുപാട് എഴുതിയിരുന്ന , അധികമൊന്നും സംസാരിക്കാത്ത , ഒരൊച്ചപ്പാടും ബഹളവും ഉണ്ടാക്കാതെ അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന രാമുവിനെ ഒരു സി ഐ ഡി തന്നെയായി കാണാനായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്കും ഇഷ്ടം. 
പിന്നെയും ഒരു പാട് കാലം ആ കൊലപാതകക്കേസ് തെളിയിക്കാതെ ഭ്രാന്തന്‍ തന്നെയായി നടന്നപ്പോഴാണ് ‘രാമു’ ഭ്രാന്തന്‍ തന്നെ ന്ന് ഞങ്ങള്‍ക്ക് ബോധ്യം വന്നത്.. കുളിക്കാതെ , വസ്ത്രം മാറാതെ നടക്കുന്ന രാമുവിനെ ഇടയ്ക്കിടെ കൂറ്റനാട്ടെ ഓട്ടോ ഡ്രൈവര്‍മാര്‍ കുളിപ്പിക്കും .. അത് ഗാന്ധി ജയന്തിക്കൊക്കെ നടത്തുന്ന സേവനവാരം പോലെ വലിയ ആഘോശവും ആരവുമൊക്കെയായി അവര്‍ കൊണ്ടാടും.. 
രാമു കാശിനു വേണ്ടി ചിലപ്പോഴൊക്കെ കൂറ്റനാട് അങ്ങാടീല്‍ തെണ്ടും.. ഓരോ കടക്കു മുന്നിലും ചെന്ന് എന്തെങ്കിലും കൊടുക്കുന്നതു വരേയോ , അല്ലെങ്കില്‍ ‘രാമോ ഇന്ന് കാശൊന്നും ഇല്ലാ‘ ന്ന് പറയുന്നത് വരേയോ അങ്ങാതെ നില്‍ക്കും കക്ഷി. 

പിന്നെയുള്ളത് രാമകൃഷ്ണനാണ്.. കാടാറു മാസം , നാടാറുമാസം ന്ന് പറയുന്നത് പോലെയാണ് രാമകൃഷ്ണന്‍റെ കാര്യം കുറച്ച് കാലം കൂറ്റനാടങ്ങാടി മുഴുവന്‍ വിറപ്പിച്ച് നടക്കുന്ന രാമകൃഷണനെ പിന്നെ കാണുക കുളിച്ച് കുട്ടപ്പനായി , അനുസരണയുള്ള കുഞ്ഞാടായി എന്തെങ്കിലും ജോലി ചെയ്യുന്ന പാവത്താനായിട്ടായിരിക്കും.. 
‘പഠിപ്പ് കൂടുതലായി വട്ടായതാ പാവം..’ ന്ന് നാട്ടാര് കഷ്ടം വെക്കും... പ്രാന്ത് മൂത്ത് വയലന്‍റായി നടക്കുന്ന രാമകൃഷ്ണനെ കണ്ടാല്‍.... 

അടുത്ത കഥാപാത്രം ഞങ്ങള്‍ ‘കാക്ക’ എന്ന് വിളിക്കുന്ന ഒരു സ്ത്രീയായിരുന്നു.. എപ്പോഴും കറുത്ത വസ്ത്രം ധരിച്ച് നടന്നിരുന്നതോണ്ടാണ് അവരെ അങ്ങിനെ വിളിച്ചിരുന്നത് ന്ന് തോന്നുന്നു.. ഓടി നടന്ന് കണ്ണില്‍ കണ്ടവരെയെല്ലാം ചീത്ത വിളിച്ച് നടക്കുന്ന അവരെ കണ്ടാല്‍ ഞങ്ങള്‍ കുട്ടികളൊക്കെ ഓടി ഒളിച്ചിരുന്നു. 

പിന്നെയുമുണ്ടായിരുന്നു ഒരു പാട് പേര്‍..
 ഒരു മാധവന്‍ നായര്‍.. പ്രാന്താണോ അതോ വെള്ളത്തിലാണോ എന്ന് എനിക്കിപ്പഴും തിട്ടമില്ലാ.. അന്ന് ഞങ്ങള്‍ക്ക് കൂറ്റനാട് ഒരു കടയുണ്ടായിരുന്നു . ഞാന്‍ കടയിലുള്ളപ്പോള്‍ ‘ഡാ ഒരു സിഗററ്റ് താഡാ..’ ന്ന് പറഞ്ഞ് കേറി വരുന്ന മാധവന്‍ നായരേയും , പേടിച്ചിട്ട് സിഗററ്റ് എടുത്തു കൊടുക്കുന്ന എന്നെയും എനിക്കിപ്പഴും ഓര്‍മ്മയുണ്ട്..

അത്രയൊന്നും വട്ടില്ലാത്ത ഒരു തമിഴനുണ്ടായിരുന്നു.. അല്ലെങ്കിലും ഒരിത്തിരി ഉണ്ടായാല്‍ അത് മുഴുവനാക്കാന്‍ കേമന്മാരാണല്ലൊ നമ്മള്‍... അങ്ങാടിയിലുള്ള ഹോട്ടലുകാര്‍ക്ക് വിറക് വെട്ടിക്കൊടുക്കുക്കയും , വെള്ളം എത്തിച്ചു കൊടുക്കേം ചെയ്യുന്ന ഒരു മുച്ചിറിയന്‍... 
ഞങ്ങളുടെ തമിഴ് അദ്ധ്യാപകനായിരുന്നു അങ്ങോര്‍. തമിഴ് സിനിമ കണ്ട് തീരെ മനസ്സിലാകാത്ത വാക്കുകളുടെ അര്‍ത്ഥം പറഞ്ഞ് തരുന്നത് അങ്ങോരായിരുന്നു. കാദര്‍ക്കാടെ കടയില്‍ നിന്ന് വാങ്ങിക്കൊടുക്കുന്ന ഒരു സോഡയോ , സര്‍ബത്തോ തീരുന്നത് വരെ സംശങ്ങള്‍ ചോദിക്കാം .. അത് കഴിഞ്ഞാല്‍ ഞങ്ങളെ ചീത്ത വിളിച്ച് തിരിച്ചു നടക്കും അയാള്‍.. 
പട്ടാമ്പൂച്ചിയും , ഞാപകവും ഒക്കെ എന്താണെന്ന് അദ്ദേഹത്തില്‍ നിന്നാണ് ഞങ്ങള്‍ പഠിച്ചെടുത്തത്....!

പിന്നെയും ഉണ്ട് ഒരുപാട് പേര്‍.. 
ഞങ്ങളുടെ അങ്ങാടിയില്‍ മാത്രമല്ല.. 
അന്നത്തെകാലത്ത് ഒട്ടുമിക്ക അങ്ങാടികളിലും ഉണ്ടായിരുന്നു ഇതു പോലെ ഒരു പാട് പേര്‍.... 

പിന്നെ കൂടെ പഠിച്ചൊരുവള്‍ മാനസിക നില തെറ്റി അങ്ങാടിയിലൂടെ ഓടുന്നത് കണ്ട് കണ്ണു നിറഞ്ഞ് നിന്നിട്ടുണ്ട്.. 
കുടുംബത്തില്‍ ഒരാള്‍ക്ക് വന്നപ്പോള്‍ ‘പടച്ചോനേ ഒരാള്‍ക്കും ഈ ഗതി വരുത്തല്ലേന്ന് മനമുരുകി പ്രാര്‍ത്ഥിച്ചിട്ടുണ്ട്..’ 
ഭാഗ്യം .. കഴിഞ്ഞ രണ്ട് മൂന്ന് തവണ നാട്ടില്‍ പോയപ്പോള്‍ ഇങ്ങിനെ അലഞ്ഞുതിരിഞ്ഞ് നടക്കണ ആരേയും കണ്ടില്ല... അതിനി അവരില്ലായത് കൊണ്ടോ അതോ മതം , ജാതി , രാഷ്ട്രീയം തുടങ്ങി ഒട്ടനവധി ഭ്രാന്തുകള്‍ ഉള്ളവര്‍ കൂടിയപ്പോള്‍ ഈ പാവം ഭ്രാന്തന്മാരുടെ ഐഡന്‍റിറ്റി നഷ്ടപ്പെട്ടത് കൊണ്ടോ.... എന്തോ......
എന്തായാലും അങ്ങിനെ ആരേയും ഇനി കാണാനിടവരാതിരിക്കട്ടെ..... 
എന്നാലും എന്തു കൊണ്ടാവും അയാളെ ഇപ്പോള്‍ ഞാന്‍ സ്വപ്നത്തില്‍ കണ്ടത്......?
Related Posts Plugin for WordPress, Blogger...